ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് 2014-ൽ ആണ്. ആദ്യ സീസണിൽ തന്നെ കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാനിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ എത്തി ഗോൾ നേടിയ ഒരു താരം ഉണ്ടായിരുന്നു. അധികമാരും ശ്രദ്ധിക്കാതെ പോയ ആ താരത്തിന്റെ പേരാണ് സിഎസ് സബീത്ത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ ആണ് അദ്ദേഹം ജനിച്ചത്. സബീത്തിന്റെ പിതാവായ സത്യനാണ് അദ്ദേഹത്തെ ഫുട്ബോളിലേക്ക് നയിച്ചത്.

മുൻ ഫുട്ബോൾ താരമായ സബീത്തിന്റെ പിതാവ് നിലഗിരി പോലീസ് ടീമിന്റെ കളിക്കാരനായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന താരം 2005-ൽ നിലഗിരി പോലീസ് ടീമിന്റെ ഭാഗമായി. ടീമിനുവേണ്ടി ലോക്കൽ ലീഗുകളിൽ ഗോളടിച്ചു കൂട്ടിയ താരം ഏറ്റവും മികച്ച സ്ട്രൈക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത സീസണിൽ ഇന്ത്യൻ ബാങ്ക് ടീമിൽ എത്തിയ താരം അവിടെയും തന്റെ ഗോളടി തുടർന്നു.
ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]
മികച്ച പ്രകടനം നടത്തിയ താരത്തെ എഎഫ്സി യൂത്ത് ചാംപ്യൻഷിപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ അണ്ടർ-17 ടീമിലേക്ക് തിരഞ്ഞെടുത്തു. ടീമിനായി അഞ്ച് മത്സരങ്ങളിൽ കളിച്ച താരം പാകിസ്ഥാനെതിരെ ഒരു ഗോൾ നേടുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം തന്റെ സീനിയർ കരിയർ ആരംഭിക്കുന്നത് അന്നത്തെ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ചിരാഗ് യുണൈറ്റഡിലൂടെയാണ്.

കൊച്ചി ആസ്ഥാനമായുള്ള ക്ലബ്ബിനു വേണ്ടി താരം 10 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഗോളടിക്കുന്നതിൽ പിശുക്കു കാട്ടാത്ത താരത്തെ തേടി അധികം വൈകാതെ ഇന്ത്യ അണ്ടർ-23 ടീമിലേക്കുള്ള വിളിയെത്തി. ഇന്ത്യൻ ടീമിനായി കളിച്ച 5 കളികളിൽ നിന്നും 4 ഗോളും താരം നേടി. പിന്നീട് യുവരക്തങ്ങൾ നിറഞ്ഞ ഇന്ത്യൻ ആരോസിലേക്കാണ് അദ്ദേഹം എത്തിയത്.
അരങ്ങേറ്റ സീസണിൽ തന്നെ ഗോൾ വേട്ട തുടർന്ന താരം 16 മത്സരങ്ങളിൽ നിന്നും 9 ഗോളുകളാണ് നേടിയത്. ആ സീസണിൽ ഹാട്രിക് ഗോൾ നേട്ടവും താരം നേടുകയുണ്ടായി. സീസൺ അവസാനിച്ചപ്പോൾ ഹാട്രിക് ഗോൾ നേട്ടം സ്വന്തമാക്കിയ ഒരേയൊരു ഇന്ത്യൻ താരമായി അദ്ദേഹം മാറി. ലീഗിലെ ഗോൾ വേട്ടക്കാരിൽ പതിനൊന്നാം സ്ഥാനത്തെത്തിയ സബീത്ത് ഇന്ത്യൻ ഗോൾ വേട്ടക്കാരിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി.
തൊട്ടടുത്ത വർഷം കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാൻ ഈ സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കി. ആദ്യ സീസണിൽ തന്നെ ക്ലബ്ബിൽ സ്ഥിര സാന്നിധ്യമായ താരത്തെ ഐഎസ്എൽ സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ലോൺ വ്യവസ്ഥയിൽ സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിനായി ഒരു ഗോളും താരം നേടിയിട്ടുണ്ട്. വർക്ക് റേറ്റിന്റെയും, ഫിറ്റ്നസ്സിന്റെയും കാര്യത്തിൽ ശ്രദ്ധ നേടിയ താരത്തെ അന്നത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഡേവിഡ് ജെയിംസ് ഫിറ്റസ്റ്റ് പ്ലെയർ ഓഫ് ദ സ്ക്വാഡ് എന്നാണ് വിശേഷിപ്പിച്ചത്.

പിന്നീട് ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിൽ കളിച്ച താരം ലോൺ വ്യവസ്ഥയിൽ വീണ്ടും ഐഎസ്എല്ലിലേക്ക് എത്തി. ഇത്തവണ എഫ്സി ഗോവയ്ക്കു വേണ്ടി കളിക്കാൻ ആണ് താരം ഐഎസ്എല്ലിൽ എത്തിയത്. ലോൺ കാലാവധി പൂർത്തിയാക്കിയ താരം പിന്നീട് ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ഓസോൺ എഫ്സിയുമായ് കരാർ ഒപ്പിട്ടു.
കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]
ഓസോൺ എഫ്സിയിൽ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയ താരം 27 മത്സരങ്ങളിൽ നിന്നും 19 ഗോളുകളാണ് അടിച്ചു കൂട്ടിയത്. അതിനു ശേഷം ഐ ലീഗ് ക്ലബ്ബായ പഞ്ചാബ് എഫ്സിക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ-17, അണ്ടർ-23 ടീമിനെ കൂടാതെ സീനിയർ ടീം ജേഴ്സിയും അദ്ദേഹം അണിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനായി ഒരു സീസണിൽ ബൂട്ടു കെട്ടിയെങ്കിലും അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു താരം തന്നെയാണ് ഇദ്ദേഹം.
????️ അതുൽ | ✂️ അനു